Tuesday 16 October 2018

കുങ്കുമപ്പൂവുകൾ പൂക്കുന്നു ഒരു ഓർമ്മ…

ഈ ആഘോഷവേളയിൽ -കൊച്ചുണ്ണി, നിങ്ങൾക്കിടയിൽ മനം കവർന്ന്, വിജയാഘോഷത്തിമിർപ്പിൽ നിൽക്കുമ്പോൾ ഒരു സുഹൃത്ത്  ശ്രദ്ധയിൽ കൊണ്ടുവന്നതാണ്, … തൻറെ പരന്ന സൗഹൃദങ്ങളിലും, അനുഭവോർമ്മകളുമായി പ്രിയപ്പെട്ട മലയാള സിനിമാഗാനങ്ങളെ കൂടുതൽ അലങ്കരിച്ചു പ്രിയങ്കരമാക്കുന്ന രവി മേനോൻ എന്ന രവിയേട്ടൻറെ ആ ഓർമ്മപ്പെടുത്തലാണ്  ഈ കുറിപ്പിന് ആധാരം.  1966- ലെ ‘കായംകുളം കൊച്ചുണ്ണി' യുടെ ഓർമ്മ, കാർത്തികവിളക്ക് വീണ്ടും തെളിയുന്ന, കുങ്കുമപ്പൂവുകൾ പൂക്കുന്നു ഒരു ഓർമ്മ… 52 വർഷത്തിന് ശേഷം കൊച്ചുണ്ണി വീണ്ടും വെള്ളിത്തിരയിൽ വന്നതല്ലേ?... ഓർമ്മവന്നപ്പോൾ, രവിയേട്ടൻ ഉള്ളിൽ ചിരകാലമായി ഉറങ്ങിക്കിടക്കുന്ന  മോഹം പങ്കുവെക്കാൻ വിളിച്ചതായിരുന്നു ഗായിക ബി. വസന്തയെ…. ``ഒരിക്കൽ കൂടി മലയാള സിനിമയിൽ പാടണം.  ഒന്നുകൂടി ആ ഗാനം കേൾക്കണമെന്ന് പറഞ്ഞപ്പോൾ, ഉടനെ പാടി തന്നു -കാതുകളിൽ അമൃതമഴയായി വീണ്ടും ആ പഴയ  ശബ്ദം: ``കാർത്തികവിളക്ക് കണ്ടു പോരുമ്പോൾ എന്നെ കാമദേവൻ കണ്മുനയാൽ എറിഞ്ഞല്ലോ..''  അര നൂറ്റാണ്ടിലേറെ കാലം മുൻപ് ``കായംകുളം കൊച്ചുണ്ണി'' എന്ന സിനിമക്ക് വേണ്ടി പാടി റെക്കോർഡ് ചെയ്ത പാട്ട്  ഫോണിലൂടെ പാടിത്തരുകയായിരുന്നു ബി വസന്ത.- പ്രായം ബാധിക്കാത്ത ആ മനോഹര ശബ്ദത്തിൽ.!  1966-ൽ പി എ തോമസ് സംവിധാനം ചെയ്ത കൊച്ചുണ്ണിക്കു വേണ്ടി  ബി എ ചിദംബരനാഥിന്റെ ഈണത്തിൽ  മറ്റൊരു ഗാനം കൂടി പാടിയിട്ടുണ്ട് വസന്ത -- അഭയദേവിന്റെ രചനയിൽ ``പടച്ചോന്റെ കൃപ കൊണ്ട്.'' എങ്കിലും സൂപ്പർ ഹിറ്റായത് പി ഭാസ്കരൻ എഴുതിയ ``കാർത്തികവിളക്കു'' തന്നെ.  ``പാട്ടെഴുതിയ ഭാസ്കരൻ മാഷും ചിട്ടപ്പെടുത്തിയ ചിദംബരനാഥും പാടി അഭിനയിച്ച സുകുമാരിയും എല്ലാം ഓർമ്മയായി.  ഞാൻ മാത്രം ബാക്കി '' - വസന്തയുടെ ആത്മഗതം. പഴയ ``കായംകുളം കൊച്ചുണ്ണി''യിൽ വേറെയുമുണ്ടായിരുന്നു സുന്ദര ഗാനങ്ങൾ, എന്നാൽ അതിൽ ഒന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ യുഗ്മഗാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ``കുങ്കുമപ്പൂവുകൾ പൂത്തു ' എന്ന ഗാനരംഗത്ത് ഷാജഹാനും മുംതസുമായി വന്നത് യേശുദാസും ഉഷാകുമാരിയും ആയിരുന്നു…..സിനിമയിൽ സുറുമക്കാരൻ ഖാദറായി പി എ തോമസിന്റെ നിർബന്ധത്തിന് വഴങ്ങി നടന്റെ വേഷമണിയുകയായിരുന്നു യേശുദാസ്.  ആ ഗാനത്തിന് പിന്നിലെ ഒരു ഓർമ്മകൂടി …                                                                                                                                    രേവതി സ്റ്റുഡിയോയിൽ നടന്ന ആ ഗാനത്തിന്റെ റെക്കോർഡിംഗിനെ കുറിച്ച് സംഗീത സംവിധായകൻ ചിദംബരനാഥ് പങ്കുവെച്ച ദീപ്തമായ ഒരു ഓർമ്മ..!    ``പാട്ടുകാർക്ക് ഒരു മൈക്ക്, ഓർക്കസ്ട്രക്ക് മറ്റൊന്ന് -അതാണ് അന്നത്തെ രീതി. ലൈവ് റെക്കോർഡിംഗാണ്. ഫൈനൽ ടേക്കിൽ ദാസും ജാനകിയും മത്സരിച്ചു പാടി. റെക്കോർഡിസ്റ്റ് കണ്ണൻ ഉൾപ്പെടെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവരെല്ലാം  കോരിത്തരിപ്പോടെ  കേട്ടിരുന്നു  മധുരോദാരമായ ആ ആലാപനം. പാടിത്തീർന്നപ്പോഴാണ് സ്റ്റുഡിയോയുടെ വാതിലിൽ ചാരി നിന്നിരുന്ന  ഒരു മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്. ഞെട്ടിപ്പോയി - സാക്ഷാൽ നൗഷാദ് അലി..!! ഇന്ത്യൻ സിനിമാസംഗീതത്തിലെ ഇതിഹാസപുരുഷൻ…! ആദ്യമായി കാണുകയാണ് അദ്ദേഹത്തെ. നാഗിറെഡ്ഢി നിർമ്മിച്ച ഏതോ ഹിന്ദി സിനിമയുടെ റീറെക്കോർഡിംഗിനായി മദ്രാസിൽ എത്തിയതാണ് അദ്ദേഹം. സ്റ്റുഡിയോയിൽ വന്നപ്പോൾ  മലയാളം സിനിമയുടെ  ഗാനലേഖനം നടക്കുകയാണെന്നറിഞ്ഞു. കൗതുകം തോന്നിയതുകൊണ്ട് അകത്തുകയറിനിന്ന് മുഴുവൻ കേട്ടു..'' യാത്രയാകും  മുൻപ് നൗഷാദ് പറഞ്ഞ വാക്കുകൾ മരണം വരെ മറന്നില്ല ചിദംബരനാഥ്. ``നല്ല മെലഡി. ഭാഷ അറിയില്ലെങ്കിലെന്ത്? നിങ്ങളുടെ ട്യൂണിലെ പ്രണയം മുഴുവൻ ഞാൻ ആസ്വദിച്ചു..''   ഇതിലപ്പുറം ഒരു അവാർഡ് വേണോ?                                                                                               ഏത്  അവാർഡിനേക്കാൾ മഹത്തരമായ, ജീവിതത്തിലെ ഏറ്റവും അമൂല്യമായ അംഗീകാരത്തിന്റെ ഓർമ്മ…!! നമ്മുടെ പുതിയ ``കായംകുളം കൊച്ചുണ്ണി'' തിയറ്ററുകളിൽ തകർത്തോടുമ്പോൾ പഴയ “കാർത്തികവിളക്ക് കണ്ടു പോരുമ്പോ’ഴും “കുങ്കുമപ്പൂവുകളും..” വീണ്ടും മനസ്സിൽ വിടരുന്നു; ഓർമ്മകൾക്ക് സംഗീതത്തിന്റെ സുഗന്ധം പകർന്നുകൊണ്ട്... അരനൂറ്റാണ്ടിനിപ്പുറവും..!

Saturday 5 November 2016


തവ വചനംമധുരം, ചരിതം മധുരം,                                                                                                   വസനം മധുരo, കലിതം മധുരം,                                                                                                       വദനം മധുരം,നയനം മധുരം, ഹസിതം മധുരം,                                                                     ഗമനം മധുരം, ഗീതം മധുരം, രൂപം മധുരം,ഫലിതം മധുരം 
മമ മലയാണ്‍മേ തവ അഖിലം മധുരം....!

Monday 15 August 2016

രാമായണം-ആദ്ധ്യാതമകതക്കപ്പുറം....

രാമായണം ആദ്ധ്യാതമകതക്കപ്പുറം, ഒരു മാർഗദർശനമാണ്- മാനുഷികമൂല്യങ്ങളെ, ഉന്നതങ്ങളായ മാനുഷിക ബന്ധങ്ങളെയുമൊക്കെ പറ്റി, മനുഷ്യനൻമക്കും ആതമസാക്ഷാത്കാരത്തിനും, ‘അറിവില്ലായ്മയുടെ വിശപ്പു’മേറിയുള്ള ഈ ജീവിതയാത്രയിലെ ‘ഒരു പാഥേയം’ പോലെ. പാരത്രികമായ സുഖവും സർവ്വദുഖമോക്ഷമായും അത് ഫലം നാൽകുമ്പോൾ, ദാർശനികമായി അത് ധർമ്മമെന്നും, രാമായണപാരായണലഭതിയെന്നും നമ്മൾ തിരിച്ചറിയുന്നു. 

ഭാരതീയ ജീവിത ദർശാനനുസരണം, മനുഷ്യജീവിതത്തിലെ നാലു പുരുഷാർത്ഥങ്ങളായ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയാർജ്ജിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുക എന്ന പുരാണേതിഹാസലക്ഷ്യം, രാമയണത്തിലൂടെ സാമാന്യജനങ്ങളൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു എന്നയിടത്താണ് അത് ആദ്ധ്യാത്മമാവുന്നത്.താൻ എന്ന അഹന്ത ഇല്ലാതവുന്ന, പ്രകൃതിക്ക് മുൻപിൽ താൻ ഒന്നുമല്ലെന്ന് തെളിയിച്ച ദക്ഷിണായനത്തിനു തുടക്കംകുറിക്കുന്ന- മഴയുള്ള കർക്കിടകപകലുകളും രാത്രികളും ‘തന്നിലേക്കുള്ള തിരിച്ചറിവിനു’ വേണ്ടി നമ്മുടെ പൂർവീകർ രാമയാണപ്രയാണം തുടങ്ങി.  

കർക്കിടമാസത്തിൽ മാത്രമല്ല, എല്ലാ ദിവസത്തിലെ പ്രഭാതത്തിലൊ സന്ധ്യക്കൊ ഭവനങ്ങളിൽ രാമായണം വായിച്ചിരുന്ന ഒരു കാലം നമ്മുക്ക്   തൊട്ടു മുൻപുണ്ടായിരുന്നു.  അത് ആത്മീയതക്കപ്പുറം- നമ്മുക്ക് തന്നിരുന്ന ജീവിതവീക്ഷണം, ചര്യകൾ, ഭാഷാസ്വാധീനം, അക്ഷരശുദ്ധിയുമൊക്കെ വളരെ വലുതുമായിരുന്നു.


തസ്കരനായ രത്നാകരനെ വാലമീകിമുനിയാക്കിയ രാമയണ മഹത്വം, നിറയെ ബിംബങ്ങൾ നിറഞ്ഞ ഒരു വഴികാട്ടിയാണ്.  ശ്രീരാമചന്ദ്രനെന്ന മകൻ- സഹോദരൻ- ഭർത്താവ്, സീതാദേവിയെന്ന സ്ത്രീരത്നം, സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായ ഹനുമാൻ, നിഴലുപോലെ അനുഗമിക്കുന്ന ലക്ഷമണനെന്ന അനുജൻ, ദശരഥനെന്ന പിതാവ്, കൈകേയിയെ പോലെ ഒരു മാതാവ്,  മന്ഥരയെന്ന ദാസി, ചെങ്കോലും പ്രലോഭനങ്ങളും തിരസ്കരിച്ച ഭരതൻ, ശോകോജ്ജ്വലമഹാദു:ഖിനിയായ ഊർമിള, സുഗ്രീവന്റെ സൗഹൃദവും, ന്യാത്തിനൊപ്പം നിന്ന വിഭീഷണൻ, യുദ്ധത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി തെറ്റ് രാവണന്റെ ഭാഗത്താ‍ണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കകയും, എന്നാലും എങ്ങനെയാണെങ്കിലും തന്റെ സഹോദരനോടുള്ള വിശ്വസ്തത മൂലം, സദ്‌ഗുണത്തെയും  ദുർ‌ഗുണത്തെയും  അനുകൂലിക്കുന്ന ഒരു സങ്കീർണ്ണ പ്രതിരൂപമായി, ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും യുദ്ധം ചെയ്യത് ശ്രീരാമന്റെ കൈകളാൽ കൊല്ലപ്പെട്ട് മോക്ഷം നേടുന്ന  കുംഭകർണ്ണൻ- അങ്ങനെ എത്രയെത്ര ജീവിത സാഹചര്യങ്ങൾ.!

“രാമോ വിഗ്രഹവാൻ ധർമ്മഃ (ധർമ്മം ആൾരുപമെടുത്തതാണ് ശ്രീരാമൻ) ധർമ്മമൂർത്തിഭവാനായ ശ്രീരാമചരിതം നമ്മെ പഠിപ്പിക്കുന്നത് ഇതുതന്നെ. മോക്ഷമാണ് പരമപുരുഷാർത്ഥമെന്നും, ദൈനംദിനജീവിതത്തിലെ  ധർമ്മത്തിനുള്ള പ്രാധാന്യവും, അതു തന്നെയാണ് സമൂഹത്തെ നിലനിർത്തുന്നത്തെന്നുമാണ്.  

രാജാവായി വാഴിക്കപ്പെടുന്നതിനു തലേന്നു, പതിനാലു വർഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞ് പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുന്നതും, അതുപോലെ തന്നെ രാവണവധത്തിനുശേഷം, വിഭീഷണൻ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാൻ മടിച്ചുനിൽകെ “മരണാന്താനി വൈരാണി(ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോർമ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധർമ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്.  

‘രാമ’യെന്ന പദോച്ചാരണം ഒന്നുമാത്രം മതി സർവാഭിഷ്ട മോക്ഷപ്രപ്തിക്ക് എന്നു അനുഭവസ്ഥർ സാക്ഷ്യം.

ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും എന്നു കരുതപ്പെടുന്ന രവണനെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യത്തെ ‘പത്തുതലയുള്ളവനായി’ പറയുന്നതിനോടൊപ്പം,  ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു ‘ഇരുപതു കൈകളുള്ള’ രാവണന്റെ അന്ത്യവും നമ്മെ രാമായണം കാണിച്ചുതരുന്നു

ഈ ഉജ്ജ്വല രൂപങ്ങളിലൂടെയുള്ള മനുഷ്യജീവിതാഖ്യാനം നമുക്കുള്ള ഊന്നുവടിയാണ്- മനുഷ്യബന്ധങ്ങൾ, ജീവിതവീക്ഷണങ്ങൽ, സങ്കീർണതകൾ, ആചാരാനുഷ്ഠാനങ്ങൾ, കുലമര്യാദകൾ, യുദ്ധനീതി, പക്ഷീമൃഗ പ്രകൃതി സത്യം, ഭൂമിവന്ദനം തുടങ്ങി എല്ലാവിഷയങ്ങളെക്കുറിച്ചുമുള്ള ദൂരവ്യാപകഫലം ഉളവാക്കുന്ന പ്രമാണഭൂതകൃതിയാണ് രാമായണം. ഉദാഹരണത്തിനു,  അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡത്തിൽ സീതാപരിത്യാഗത്തിനു ശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച ലക്ഷ്മണൻ സംസാര സാഗരത്തിൽനിന്ന് മുക്തി നേടുന്നതിനുള്ള ഉപായം ഉപദേശിക്കണമെന്ന പറയുന്നു. അതിനു മറുപടിയായി, ശ്രീരാമൻ ‘വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം’ ലക്ഷ്മണനു ഉപദേശിച്ചത് ഒരു സർവ്വവേദാന്തസാരം തന്നെയയി നമുക്ക് ജീവിതത്തിലേക്ക് പകർത്താം. ഒരു ശിഷ്യനു വേണ്ട യൊഗ്യതകൾ, ഒരു സദ്ഗുരുവിന്റെ ആവശ്യകത, മുക്തിയ്ക്കുള്ള ഉപായം, അവസ്ഥാത്രയവിവേകം, പഞ്ചകോശവിവേകം, ആത്മവിചാരം തുടങ്ങിയ ബ്രഹത്ത് വിഷയങ്ങളെ വളരെ ചുരുക്കി എന്നൽ വ്യക്തമായി തന്നെ നമുക്ക് രാമയണം നൽകുന്നു. 

വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാർവ്വതിസംവാദത്തിൽ വർണ്ണിക്കപ്പെടുന്ന രാമകഥയെ, 'അദ്ധ്യാത്മരാമായണം' എന്ന പേരിൽ ശാരികപ്പൈതലിനെകൊണ്ടു പാടിച്ച്, നമ്മെ ഭക്തിയും സംസ്കാരവും കൊണ്ട് സമ്പന്നമാക്കിയ തുഞ്ചത്താചാര്യനെ മനസ്സാ നമ്മിക്കുന്നു.
“വയാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ,                               താവദ്രാമായണകഥാ ലോകേഷു പ്രചരിഷ്യതി                                                (മലകളും, നദികളും ഈ ഭൂമിയിൽ നിലനിലനിൽക്കുന്നിടത്തോളം കാലം രാമയണകഥ ജനങ്ങളുടെയിടയിലലുണ്ടാവും)

ചാതുർമാസ്യവ്രതവേളയിലെത്തുന്ന കർക്കിടകം കഴിയാറായി, 'മൂശേട്ട പോയി ശീപോതി'വരുന്ന കാലമായി. ഗംഗാസ്നാനംപോലെ ശുദ്ധികരിക്കുന്ന രാമായാണമാസത്തിലെ വൃതശുദ്ധിയുടെ ഈ നാളുകൾ, ഈ ഭാർഗ്ഗവഭൂമിയിൽ, കാറുംകോളും നിറഞ്ഞ കറുത്ത കർക്കിടകം മാറി പൊന്നായ ചിങ്ങത്തിനു വഴിയൊരുക്കട്ടെ എന്ന പ്രാർത്ഥനയോടെ.....



Thursday 24 September 2015

കാലപഴക്കത്താൽ മായ്ക്കാൻ കഴിയാത്ത....

ഒരേ സമയം വ്യത്യസ്ത രംഗങ്ങളിൽ പ്രസരിച്ച, എന്നാൽ എല്ലാ മേഖലകളിലും വിസ്മൃതരാവുക എന്ന ദൗർഭാഗ്യം പേറുന്ന ബഹുമുഖപ്രതിഭകൾ ഏറെയുണ്ട്. അവർ ജീവിച്ചതും, വ്യവഹരിച്ചതുമൊക്കെ ഒരുപാട് കാര്യങ്ങളിൽ- അവർ ഓർക്കാൻ എക്കാലത്തേക്കും ചില അമൂല്യങ്ങൾ നമുക്കേകി കാലയവനികയിലേക്ക് മറഞ്ഞു. നമ്മൾ അവരുടെ ആ അമൂല്യതകളെ മനസ്സിൽ സൂക്ഷിക്കുന്നു.
പക്ഷെ, അതിനു പിന്നിലുള്ള ഈ വ്യക്തികളെ അറിയുന്നു പോലുമില്ല....!

കഴിഞ്ഞ വാരാന്ത്യത്തിൽ മനോരമയിലെ ഷാജൻ മാത്യുവിന്റെ ഓർമ്മപ്പെടുത്തലാവാം ഇന്നു, ഈ ബലിപെരുന്നാൾ ദിവസം അതിന്റെ എല്ലാ പുണ്യവുമായി എത്തുന്ന ഈ ഗാനശകലം കേൾക്കാനിടയായപ്പോൾ, ഓർമ്മകളിൽ കെ. എച്ച്. ഖാൻ സാഹിബ് ഒരിക്കൽക്കൂടി തെളിഞ്ഞുവന്നത്...
ഈ ഗാനം കേൾക്കാത്ത മലയാളികൾ കുറവാണെങ്കിലും, മലയാളിയുടെ ഓർമ്മകളിൽ പോലുമ്മിലാത്ത ഈ പ്രതിഭ....
ഷാജൻ മാത്യുവിന്റെ ഓർമ്മപെടുത്തലിനു നന്ദി പറഞ്ഞുകൊണ്ട്, വയനാടൻ ചുരം കയറി തുടങ്ങാം....

നിലമ്പൂരുക്കാർക്ക്, ഇന്നത്തെ തലമുറക്ക്, ഖാൻ എസ്റ്റേറ്റിന്റെ ഉടയോൻ എന്ന നിലക്ക് പഴമക്കാർ പറഞ്ഞ അറിവുണ്ടാവും ഇദ്ദേഹത്തെ......

ഒരു പക്ഷെ രാഷ്ട്രീയക്കാരൻ എന്ന നിലക്ക് ചിലരെങ്കിലും
അദ്ദേഹത്തെ ഓർക്കുന്നുണ്ടാവും.... മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ ആത്മസ്നേഹിതനെന്ന നിലക്ക്. 1970ൽ കാഞ്ഞിരപള്ളിയിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥിയെന്ന ഓർമ്മയുണ്ടെങ്കിൽ....

ന്യൂജെൻ സിനിമാ കൂണുകൾ ഇദ്ദേഹത്തെ ഓർക്കാൻ സാധ്യതയില്ല...
കൃഷ്ണ ഹരേ മൂവീസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമസ്ഥൻ, കേരള ഫിലിം ചേബറിന്റെ പ്രസിഡെന്റ്, സൗത്ത് ഇന്ത്യൻ ഫിലിം ചേബറിന്റെ വൈസ് പ്രസിഡെന്റ് ഒക്കെയായിരുന്ന വ്യക്തി എന്ന നിലക്ക് അവർ ഒട്ടും ആറിയാനിടയില്ല.
കമലഹാസൻ അഭിനയിച്ച ' അഷ്ടമംഗല്യം', സോമന്റെ സൂപർ ഹിറ്റ് ചിത്രം 'ഹർഷബാഷ്പം', മോഹൻലാൽ അഭിനയിച്ച 'ഒപ്പം ഒപ്പത്തിനൊപ്പം' 'അധ്യായം ഒന്നു മുതൽ', മമ്മുട്ടിയുടെ 'ആയിരം അഭിലാഷങ്ങൾ' എന്നീ കരിയറിലെ കുതിപ്പുകാലത്തിനു തുടക്കം കുറിച്ച ചിത്രങ്ങൾ എന്നിവയുടെ നിർമ്മാതാവ്... അവസാനം നിർമ്മിച്ച ചിത്രമായ രാജസേനന്റെ 'അനിയൻബാവ, ചേട്ടൻബാവ' യുടെ റിലീസിനു തലേന്നു- ജീവിത ഫ്രെയിം നിശ്ചലമാക്കി, 72-ം വയസ്സിൽ ഈ ലോകത്തു നിന്നും വിട പറഞ്ഞ കെ. എച്ച്. ഖാൻ സാഹിബ്.

ഇന്നലെകളിലെ സിനിമാക്കാരിൽ ചിലർക്ക്, തന്റെ പ്രിയപ്പെട്ട മോറിസ് മൈനർ കാറിലെ കെ. എച്ച്. ഖാൻ സാഹിബിന്റെ വരവ് ഒരുപക്ഷെ ഓർമ്മയുണ്ടാവും. 
അവരിൽ ചിലർ അദ്ദേഹത്തെക്കുറിച്ച് ഓർക്കുന്ന കൗതുകങ്ങളിൽ ഒന്ന് ഈ കാറും,അതിൽ എവിടെപോയാലും, ഏതു സമയത്തും കാറിൽ ഉണ്ടാവാറുള്ള ഐസ് നിറച്ച ഒരു ചീന  ഭരണിയുമാണ്.
എന്തിനാണെന്നൊ...എവിടെ നല്ല മത്സ്യം കണ്ടാലും, വണ്ടി നിർത്തി, വാങ്ങി സൂക്ഷിക്കാൻ!
അത്രക്കുണ്ടായിരുന്നു  മത്സ്യവിഭവങ്ങളോടുള്ള ഇദ്ദേഹത്തിന്റെ പ്രിയം. കഴിക്കാനും, സുഹൃത്തുക്കളെകൊണ്ട് കഴിപ്പിക്കാനും.

ഇനി ഈ ബലിപെരുനാളിൽ, ഇങ്ങനെ ഒരു ഓർമ്മ പുതുക്കലിനു കാരണമായ സംഭവങ്ങളിലേക്ക്....
1976 കാലം.
മനോരമ ആഴ്ച്ചപതിപ്പിൽ കാനം എഴുതിയ 'ഹർഷബാഷ്പം' എന്ന നോവൽ വയനക്കാരിൽ നല്ല അഭിപ്രായമുണ്ടായപ്പോൾ, അതിലുള്ള സാധ്യത മനസ്സിലാക്കിയ ഖാൻ സായിബ്, അത് സിനിമായാക്കാൻ തീരുമാനിച്ചു.  കാനത്തിനെകൊണ്ട് തന്നെ തിരക്കഥയെഴുതി, സംവിധാനം ഗോപികുമാറിനെയും ഏൽപ്പിക്കുന്നു.  തിരക്കഥ ചർച്ചകളും എഴുത്തുമൊക്കെ തുടക്കമിട്ട്, എല്ലാ സൗകര്യങ്ങളുമൊരുക്കിയ ശേഷം, ഖാൻ സാഹിബ് തന്റെ ഹജ് യാത്രക്ക് പുറപ്പെടുന്നു.
ഇനിയാണ് കാലത്തിന്റെ അദൃശ്യമായ ഇടപെടൽ.

ബലി പെരുന്നാളിനോട് ചേർന്ന ഹജ് തീർഥാടന കാലത്തിലെ ഒരു വൈകുന്നേരം.
മക്കയിലെ റോയൽ റസിഡൻസി ഹോട്ടലിലെ മുറിയിൽ നിന്ന്, പുറത്തെ സന്ധ്യാകാഴ്ചകൾ കണ്ടു നിൽക്കുകയാണ് ഖാൻ സാഹിബ്.

അദ്ദേഹത്തിന്റെ മനസ്സ് ശാന്തമാണ്...
ദൈവാനുഗ്രഹത്താൽ രണ്ടമത്തെ ഹജും ഇതാ പൂർത്തിയായിരിക്കുന്നു. 

ഹറം പള്ളിയും പരിസരവും ഭക്തജനത്തിരക്കിൽ നിറഞ്ഞ് നിൽക്കുന്നു. അന്തരീക്ഷമാകെ അല്ലാഹുവിനോടുള്ള പ്രാർഥനകളാൽ മുഖരിതം. അവിടെ അപ്പോൾ വീശിയിരുന്ന കാറ്റിൽ പോലും ആത്മീയത് അനുഭവിച്ചിരുന്ന ആ പ്രശാന്തനിമിഷത്തിൽ ഒരു ഉൾവിളിപോലെ ചില വരികൾ ഖാൻസാഹിബിന്റെ ചുണ്ടിൽ.....പ്രതിരോദിക്കാനാവാത്ത പ്രേരണ പോലെ, കവിതയെക്കാൾ, ഒരു പ്രാർഥന പോലെ...!

അദ്ദേഹം ഉടനെ തന്റെ ഡയറിയെടുത്ത് അത് കുറിച്ചിടാൻ തുടങ്ങി-
'ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്ക മനസ്സിൽ നിൽപ്പു
ലക്ഷങ്ങൾ എത്തി, നമിക്കും മദീന
ആക്ഷയ ജ്യോതിസ്സിൻ പുണ്യഗേഹം
സഫാ-മാർവാ മലയുടെ ചൊട്ടിൽ
സഫല്യം നേടി തേടിയൊരെല്ലം......'

അന്നുവരെ കാര്യമായി ഒന്നും എഴുതാത്ത താൻ തന്നെയാണോ ഇത് എഴുതിയത് എന്ന സംശയം..??!!
എവിടെ നിന്നോ വീണ്ടും എഴുതാൻ പ്രേരണ. 
ആറു വരികളുള്ള രണ്ടു ചരണം കൂടി എഴുതിയിട്ട് ഡയറി മടക്കിവെച്ചു.

നാട്ടിലെത്തി സിനിമയുടെ കാര്യങ്ങളുമായി വീണ്ടു സംവിധായകൻ ഗോപികുമാറിനെ കണ്ടപ്പോൾ താൻ ഇങ്ങനെ കുത്തികുറിച്ച വരികൾ കാണിച്ചു.

വരികൾ വായിച്ച ഗോപികുമാർ പറഞ്ഞു: 'ഇത് കേവലം പാട്ടല്ല, ഒന്നാംതരം ഭക്തകവിതയാണ്, നമുക്കീ പാട്ട് ഉൾപ്പെടുത്താനായി ഒരു രംഗം കൂടി അലോചിക്കാം.'
വരികൾ കണ്ടിട്ട് സംഗീതസംവിധായകൻ എം.കെ. അർജ്ജുനൻ മാഷിനും മറച്ച് ഒരു അഭിപ്രായമില്ലായിരുന്നു.

പാട്ടിന്റെ പിറവിയെപ്പറ്റി അദ്ദേഹം ഓർമ്മിക്കുന്നു-
ഒരു പുതിയ ഗാനരചയിതാവിന്റെ വരികളായി തോന്നിയതെയില്ല. ലക്ഷണമൊത്ത ഒരു കവിത തന്നെയായിരുന്നു അത്, താളവും ഈണവുമൊക്കെയുള്ള, പ്രാസഭംഗിയുള്ള കവിത.

അതിനുള്ളിലെ സംഗീതം കണ്ടെത്തേണ്ട ജോലി ഇനി തനിക്കാണ്.
ആദ്യ വരി 'ആയിരം കാതമകലെയാണെങ്കിലും..' കേൾക്കുമ്പോൾ ആ അകലം കേൾവിക്കാരൻ അനുഭവിക്കണം.  എന്നാൽ 'മായാതെ മക്ക മനസ്സിൽ നിൽപ്പു' എന്നു പറയുമ്പോൾ നല്ല അടുപ്പം തോന്നണം, കാരണം മനസ്സ് നമുക്ക് ഉള്ളിൽ തന്നെയാണ്. 
അങ്ങനെ അർജ്ജുനൻ മാഷ് ഈ അകലവും അടുപ്പവും ആദ്യവരിയിൽ തന്നെ അനുഭവിപ്പിക്കാൻ സാധിക്കുന്ന ഒരു സംഗീതം തന്നെ ചിട്ടപ്പെടുത്തി-
ഉച്ചസ്ഥായിലെ തുടക്കത്തോടെ...

മദ്രാസിലെ എവിഎം-ൽ, ഗാനഗന്ധർവ്വൻ യേശുദാസിന്റെ സ്വർഗ്ഗീയാലാപനത്തിൽ ഈ ഗാനം അതിന്റെ പരിപൂർണതയിലെത്തി.
ചിത്രത്തിൽ ഈ ഗാനരംഗത്തിൽ അറബന മുട്ടി പാടുന്ന ഗായകന്റെ വേഷത്തിൽ അദ്ദേഹം തന്നെയാണ് അഭിനയിച്ചതും.
സംഗീതത്തിനു വേണ്ടി ഒരു വള്ളിയോപുള്ളിയോ പോലും മാറ്റേണ്ടി വന്നില്ല, അത്രക്ക് മനോഹരമായിരുന്നു അതിന്റെ ഓരൊ വരികൾ.

അങ്ങനെ, 1977ൽ എക്കാലെത്തേയും ഇസ്ലാമിക സാന്ത്വന ഭക്തിഗാനമായ 'ആയിരം കാതമകലെയാണെങ്കിലും..' യേശുദാസിന്റെ ശബദത്തിൽ ലോകം കേട്ടു. 
ഈദ് അടയാളപ്പെടുത്താൻ ഇതിലും മികച്ച ഒരു ജനകീയ ഗാനം ഇന്നോളം പിറന്നിട്ടില്ലെന്നതിനു കാലം സാക്ഷിയായി. 

പാട്ട് പെട്ടന്നു തന്നെ സൂപ്പർ ഹിറ്റായി.
അക്കാലത്തും ഗാനമേളകളിലെല്ലാം ഈ പാട്ട് ആവശ്യപ്പെട്ടിരുന്നു, പ്രത്യേകിച്ചു ഗൾഫ് രാജ്യങ്ങളിൽ. കാരണം, വെറും 3 മിനിറ്റും 9 സെക്കൻഡുമുള്ള ഈ ഗാനം എല്ലാ മതസ്ഥരേയും ആകർഷിച്ചു. അത് ശ്രവിക്കുമ്പോൾ- അവർ അറിയാതെ ഹറം പള്ളിയും കാബയുമെല്ലാം കൺമുമ്പിലെന്ന പോലെ അവർക്ക് ഈ ഗാനം അനുഭവപ്പെടുത്തി... '
തള്ളല്ലേ നീയെന്നേ തമ്പുരാനേ...'യെന്നു യേശുദാസ് പാടുമ്പോൾ, എല്ലാ മനസ്സിലും ആത്മീയതയുണർന്നു.

ഇന്നും ഈ തലമുറ, ഈ ഗാനത്തെ ഓർക്കുന്നു, പാടുന്നു, പ്രിയ ഗാനങ്ങളിൽ ഒന്നായി മനസ്സിൽ സൂക്ഷിക്കുന്നു- ഇത് എഴുതിയ ഖാൻ സാഹിബിനെ ഓർക്കുന്നില്ലെങ്കിൽ പോലും.

'ആയിരം കാതം അകലെയാണെങ്കിലും..' എഴുതാൻ വേണ്ടി  തൂലികയെടുക്കാൻ വിധി നിയോഗിച്ച വ്യക്തിയെന്നു പോലും തോന്നിപ്പിക്കുന്നു ഖാൻ സാബിലൂടെ, കാലവും, പിന്നെ ഈ ഗാനത്തിലൂടെയുള്ള ഓർമ്മയും.

ഓരോ വർഷവും മക്കത്തും മദീനയിലും സന്ദർശിക്കാൻ നിയോഗം ലഭിക്കുന്നവർ നമുക്കിടയിൽ പലരുമുണ്ടാവാം, എന്നാൽ ഈ ഗാനത്തിലൂടെ മലയാളികൾ ജാതിമതവ്യത്യാസമില്ലാതെ, എത്രയോ വട്ടം ആ
'അകഷയജ്യോതിസ്സിൽ പുണ്യഗേഹ'ത്തിലേക്ക് മനോസഞ്ചാരം നടത്തിയിരിക്കുന്നു, കരളിലെ കറ കഴുകുന്നു. 
വിവിധ മേഖലകളിൽ കൗതുകങ്ങൾ തീർത്തെങ്കിലും ആ ജീവിത നിയോഗം ഈ ഗനത്തിന്റെ പിറവിക്കായിരുന്നു,
ഈ ഗാനത്തിന്റെ രചയിതാവ് എന്ന കയ്യൊപ്പ് ചാർത്താനായിരുന്നു.


അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുക്കട്ടെ- 'കാലപ്പഴക്കത്താൽ മായ്ക്കാൻ കഴിയാത്ത' പാട്ട്.! 
.

Wednesday 8 July 2015

ഒരു 'സിനിമ നോട്ടീസ്'…'


ഒരു സമീപകാല ചിത്രത്തിന്റെ വലിയ വിജയത്തിന്റെ കഥയായിരുന്നു എല്ലായിടത്തും കുറച്ച് ദിവസം മുൻപ് വരെ. ഇപ്പോൾ അതിലേറെ ഉത്സവമായി ചർച്ച ചെയ്യുന്ന, അതിന്റെ വ്യാജ പ്രിന്റ്റിന്റെ കഥകൾ.
അതിനു പിന്നിൽ ആര്, എന്തിനു, എവിടുന്ന്......
എരിവും പുളിക്കും ഇനിയെന്തു വേണം വിളമ്പാൻ.

എന്തായാലും 'ആ ചിത്ര'ത്തിനു ഇങ്ങനെ ഒരു പരസ്യം ആവശ്യമില്ലെന്നു അത് ഈ വിവാദത്തിനു മുൻപ് തീയറ്ററുകൾ നിറച്ച കാഴ്ച്ചകൾ സാക്ഷി. 

ഈ മാധ്യാമാഘോഷങ്ങൾ കാണുമ്പോൾ ഓർമ്മ വന്നത് ചില പഴയ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളാണ്...
ഇന്നലെകളിൽ, സിനിമ കാണാൻ നമ്മളൊക്കെ പോയ ആ ഭൂതകാലത്തിന്റെ ഓർമ്മകൾ പങ്കിട്ട ഒരു സമാന മനസ്സ്, സംസാരത്തിനിടയിൽ വന്ന 'സിനമാ കോട്ടകളു'മൊക്കെ ഓർമ്മകളെ കൂടുതൽ തട്ടിയുണർത്തി....
പിന്നെ, മാധ്യമത്തിൽ പത്രപ്രവർത്തകനായ മലപ്പുറം ജില്ലയിലെ കരുവാരകൂണ്ടിൽ ശ്രീ. പി. സാക്കിർ ഹുസൈനിലെ സിനാമാപ്രേമി ഒരിക്കൽ പറഞ്ഞ 'തനിക്ക് എങ്ങിനെ തുടങ്ങി സിനിമയോടുള്ള പ്രണയമെന്ന' അദ്ദേഹത്തിന്റെ അനുഭവങ്ങളുമായി-എനിക്ക്, എന്റെ അനുഭവങ്ങളുമായുള്ള വലിയ സമാനതകൾ തോന്നിച്ചതുമൊക്കെ ഓർമ്മിക്കാൻ ഒരു കാരണമായി.

ആ കാലത്തും മലായാള സിനിമയിൽ നിന്നിരുന്നു കിടമത്സരങ്ങൾ, ഇതു പോലെയല്ലെങ്കിലും-
ചില കൗതുകമുണർത്തുന്ന ഓർമ്മകൾ....
ആ ഓർമ്മകൾക്കും.. സിനിമയോടുള്ള ഭ്രമത്തിനും എത്ര പഴക്കമുണ്ടാവും....????  

മലയാള സിനിമാ എന്നു പറഞ്ഞാൽ മനസ്സിന്റെ മോണിറ്ററിൽ, മാറിമാറി- ബ്ലാക്ക് & വൈറ്റിലും പിന്നീട് കളറിലും പതിപ്പിക്കുന്ന 'പ്രേംനസീർ' എന്ന സുന്ദര നിത്യഹരിത നായകന്റെ കാലത്തിനോളം സക്കീർ.
എന്റെ നാട്ടിലെ 'റോയൽ ടാക്കീസോ'ളം പഴക്കമുണ്ടാവും.......
ടാക്കീസ് ഉണ്ടായേടം മുതൽ അവിടെ നസീറു, ജയനും, സോമനും മധുവും, ജോസ്പ്രകാശും, ശങ്കരാടിയും ഭാസിയും, ബഹദൂറും, ഷീലയും, ജയഭാരതിയും, ശാരദയും, മീനയുമൊക്കെ സംസാരിച്ചിരിക്കണം... ഉണ്ടാവും.

എന്റെ ഓർമ്മയിൽ തന്നെ 'റോയൽ ടാക്കീസി'നു മുന്നിലൂടെ പോവുമ്പോൾ പുറത്തേക്ക് കേൾക്കുന്ന
ഡയലോഗിൽ നസീറിന്റെ ശോകസല്ലാപവും, ജയന്റെ പൗരുഷവും,
സ്റ്റണ്ട് സീനിലെ ത്രസിപ്പിക്കുന്ന ഇടിയുടെ ശബ്ദവും, 
ഒപ്പം ഉത്തേജിപ്പിക്കുന്ന സ്റ്റ്ണ്ട് പശ്ചാത്തലസംഗീതവും... ഒരുപക്ഷെ, ആ ബാല്യത്തിലെ ജിജ്ജാസയാവാം ഈ പ്രണയത്തിന്റെ തുടക്കം.

ബാല്യത്തിന്റെ കൗതുകത്തിലേക്ക് ഒരിക്കൽ ഒരു 'നോട്ടീസ്' പാറിവന്നു വീണതായുള്ള ഓർമ്മ.
ഇത്രയേറെ തിരക്കില്ലാത്ത അന്നത്തേ വഴിയിലൂടെ, സൈക്കിൾ ആഞ്ഞു ചവിട്ടിയെത്താറുള്ള കറുത്ത മെലിഞ്ഞ ആ മനുഷ്യൻ നീട്ടിയെറിഞ്ഞ ഒരു 'സിനിമ നോട്ടീസ്'. 

അയാൾ ആഞ്ഞു ചവിട്ടുമ്പോൾ, അയാളുടെ മുഖത്ത് ക്ഷീണമില്ലായിരുന്നു, ആഭിനിവേശമായിരുന്നു. അയാളും സിനിമയെ ഒരുപ്പാട് സ്നേഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു തരം ആവേശം.
അയാൾക്ക് അത് തൊഴിലായിരുന്നില്ല, ഒരു സാധനപോലെയായിരുന്നു. സിനിമയിൽ ഒന്നുമാവാതെ,
ഒരു മുട്ടുസൂച്ചി തുമ്പോളം പോലം അംഗികരിക്കാതെ പോവുന്ന, എന്നാൽ സിനിമയെ സ്നേഹിച്ച്, സിനിമക്ക് വേണ്ടി ജീവിച്ച, യാതൊന്നും ആഗ്രഹിക്കാതെ, ഒന്നും തന്നെ നേടാതെ ജീവിതം കളഞ്ഞ സിനിമയുടെ അറിയപ്പെടാത്ത പിന്നമ്പുറത്തെ ലക്ഷങ്ങളിലെ ഒരു മുഖം... 
അയാളുടെ കൂടി പരിശ്രമമായിരുന്നില്ലെ സിനിമയെ വളർത്തിയതും, മുന്നോട്ട് നയിച്ചതും. .???? 

അയാളുടെ സൈക്കിളിന്റെ  കരിയറിൽ വലിയ സിനിമാ പോസ്റ്റ്റുകൾ മടക്കിവെച്ചിരുന്നു.  ഹാന്റലിലെ ബക്കറ്റിൽ മൈദയും ചൂടുവെള്ളവും ചേർത്ത പശ പറ്റിപ്പിടിച്ചിരുന്നു. 

അയാൾ റോയൽ ടാക്കീസിനു അടുത്തുള്ള ഒരു മതിലിൽ 'ജയിക്കാനയി ജനിച്ചവൻ' എന്ന നസീർ ചിത്രത്തിന്റെ പോസ്റ്റർ പതിക്കുമ്പോൾ, ചുറ്റും കൂടിയിരുന്നവരിൽ ആരോ നോട്ടിസിലെ കഥാസാരവും അഭിനേതാക്കളുടെ വിവരങ്ങളും വായിക്കുന്നത് കേട്ടുനിൽക്കുമ്പോൾ മനസ്സ് ആ പ്രൊജക്ട്ടറിൽ നിന്നും പുറത്തേക്ക് വിടുന്ന വെളിച്ചത്തിനപ്പുറത്ത്, വെളുത്ത സ്ക്രീനിനു പിന്നിൽ- സത്യത്തിൽ നസീറും ഉമ്മറുമൊക്കെ ജീവിച്ചിരിപ്പുണ്ടെന്നു തന്നെ വിശ്വസിച്ചിരുന്ന ഒരു കാലം.

വെള്ളിയാഴ്ച്ചകൾ കാത്തിരുപ്പിന്റെതായിരുന്നു-
റിലീസ് ദിവസം...! 
ഇന്ന് നമ്മൾ ഒരു സിനിമക്കായും കാത്തിരിക്കുന്നില്ല. 

പ്രതീക്ഷയും കാത്തിരുപ്പും അന്ന സിനമക്കുണ്ടായിരുന്നു.
ജയന്റെ സിനിമ വരുന്നു, പ്രേംനസീറും ജയനും ഒരുമിച്ച് വെള്ളിത്തിര പങ്കിടുന്ന സിനിമ വരുന്നു, സോമനും സുകമാരനും മധുവും ഒരിമ്മിച്ചൊരു സിനിമ വരുന്നു...

അങ്ങനെ 'വരുന്നു' എന്ന വാക്കിനു, ആ കാത്തിരുപ്പിനും, അതിനെക്കുറിച്ചുള്ള മുൻവിധി ചർച്ചകളും അന്നൊക്കെ സജ്ജീവമായിരൂന്നു. 

സിനിമക്ക്പോക്ക് തന്നെ ഒരു ആഘാഷമായിരുന്നില്ലെ.  തലേന്നു രാത്രി ഉറക്കം വരില്ല- നാളെ തങ്ങളുടെ ഇഷ്ട്ട നായകനെയും നായികയേയും കാണാൻ പോവുന്ന ആകാംഷ-പിറ്റേന്നുള്ള  മാറ്റിനിയാവും മനസ്സ് മുഴുവൻ.

ഉറക്കമുണർന്നാൽ, തയ്യാറെടുപ്പാണ് പിന്നെ.
ഏതുടുപ്പിടണം, എത്രയും വേഗം ഉടുത്തൊരുങ്ങി അവിടെയെത്തണം- ടിക്കറ്റ് കിട്ടാതെ മടങ്ങുക മരിക്കുന്നതിനു തുല്യമാണ്.
അന്ന് ഒരു കുടുബം ഒറ്റക്ക് പോക്ക്, അങ്ങനെയൊന്ന് വിരളമാണ്. കൂട്ടംകൂടി, അയലന്തരങ്ങൾ, ബന്ധുക്കൾ അങ്ങനെ  ഒരു സംഘമയിട്ടാണ് സിനിമക്ക്.........
-ആഘോഷപോക്ക്.

അങ്ങനെ ഓരൊ പുതിയ സിനിമയുമായി വെള്ളിയാഴ്ച്ചകൾ വരും-അവേശത്തൊടെ, ഊണൊക്കെ നേരത്തെ കഴിച്ച്, ഉടുത്തൊരുങ്ങി 'ടാക്കീസി'ലെത്തുമ്പോൾ രണ്ടു മണിയുടെ കോളാമ്പിപ്പാട്ട് ദൂരെ വഴിതുടങ്ങുന്നിടത്തു വരെ നിൽപ്പുണ്ടാവും.
അപ്പോഴേക്കും ടിക്കറ്റിനായുള്ള നിര നീരൊഴുക്ക്പോലെ വളഞ്ഞു നീണ്ടുപരന്നിരിക്കും. 

അന്നു 'പൈസകൾ മാത്രം' മൂല്യമുള്ള സീറ്റുകളുണ്ട് ഓർമ്മയിൽ. അതായത് മൂന്നു തട്ടിലായി ഒരേ ഹോളായിരുന്നു 'റോയൽ തീയറ്റർ'
-ഏറ്റവും പിന്നിലുള്ള 5 നിര കുഷ്യൻ കസേരകൾ ഫസ്റ്റ് ക്ലാസ്, അതു കഴിഞ്ഞ് കുറേ നിരകൾ കുഷ്യനില്ലാത്ത കസേരകൾ, പിന്നെയുള്ള നിരയെല്ലാം ബഞ്ചുകൾ.
50 പൈസ, 2 രൂപ, 5 രൂപയെന്നൊക്കെയുള്ള അവ്യക്തമായ ഓർമ്മകൾ.

അവിടെയിരുന്നു നസീറും ജയനും വരുന്നതും കാത്തുള്ള ബാല്യത്തിന്റെ ആകാംക്ഷകൾ-
ബീഡിയുടെയും, വിയർപ്പിന്റെയും മണമുള്ള കൊട്ടകയിൽ, വെള്ളിത്തിരയിൽ അവർ വരുമ്പോൾ ഉയരുന്ന കൈയ്യടികളും, ആർപ്പുവിളികളും.
 
കറുപ്പിലും വെളുപ്പിലും പിന്നെ 'കളർ' എന്നു വല്ലപ്പോഴും ഒരു ഉത്സവകാലത്തുള്ള സിനിമാ പോസ്റ്ററിൽ വന്നിരുന്ന ചിത്രങ്ങളിലൂടെയെല്ലാം, സിനിമയെ മനസ്സിലേക്ക് പതിപ്പിച്ച്, അവഗണനയുടെ സ്റ്റുഡിയോ ഫ്ലോറുകളിൽ ഊഴംകാത്തുകിടന്ന മലയാള സിനിമയെ, ഒരു വ്യാവസായിക ഉത്പന്നമാക്കി പരിവർത്തിപ്പിച്ച്, ആത്മാർഥതയുടെ ആ വിരൽതുമ്പിൽ പിടിച്ച് മദിരാശിയിൽ നിന്നും മലായാള സിനിമയെ കേരളത്തിലേക്ക് നടത്തികൊണ്ടു വന്ന, മലയാളിയുടെ നിത്യഹരിതനായകനായി പകർന്നാടി, അഞ്ചു തലമുറകളുടെ കാമുകസങ്കൽപ്പമായി പരിലസിച്ച 'പ്രേംനസിർ'.
സിനിമയിൽ വിനയവും, വ്യവസ്ഥയും, ആത്മാർഥയും കൊണ്ട്-  തന്റെ എല്ലാം നൽകിയിട്ടും സിനിമാചരിത്ര പാഠങ്ങളിൽ നിന്നും, അംഗീകാരങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ട, അക്കദമിക് ബുദ്ധിജീവികൾ അയിത്തം കാണിച്ച അദ്ദേഹത്തെപറ്റി പിന്നീട് വിശദമായി പ്രതിപാദിക്കാം.

പറഞ്ഞു തുടങ്ങിയത് സിനിമകൾ തമ്മിൽ അന്നുണ്ടായിരുന്ന ആരോഗ്യപരമായ മത്സരത്തേപറ്റിയായിരുന്നു.  അപ്പോൾ പ്രേംനസീറെന്ന വ്യക്തിത്വത്തിലേക്ക് എത്താതെ എങ്ങനെ അതിനു സാധിക്കും.

1950-ന്റെ അവസാന വർഷങ്ങൾ-
തമിഴ്നാട്ടിൽ പ്രേംനസീറെന്ന ചിറയിൻകീഴുകാരന്റെ സുവർണ്ണകാലം. 'തൈ പിറന്താൽ വഴി പിറക്കും', വർണ്ണക്കിളി, 'തങ്കം മനസ്സ് തങ്കം', നല്ലയിടത്തു സംബന്ധം' തന്തൈ' തുടങ്ങിയ 20നുമേൽ ചിത്രങ്ങൾ വിജയിച്ചിരിക്കുന്നു. ഇരുപതോളം ചിത്രങ്ങൾ കരാറായിരിക്കുന്നു. സിനിമകൾ ഓരോന്നായി റിലീസ് നടക്കുന്നു.

എം.ജി. ആറും ശിവാജിയും തിളങ്ങി നിൽക്കുന്ന കാലമെന്ന് ഓർക്കണം. ഇവിടെ മാത്രമല്ല, ശ്രീലങ്കയിലും പ്രേംനസീറിനു ആരാധകർ. ശത്രുക്കൾക്ക് പഞ്ഞമുണ്ടാവുമോ..?
അവരുടെ കുതന്ത്രങ്ങൾ വിജയിച്ചു.  അവസരങ്ങൾ ഓരോന്നോരോന്നായി നഷ്ട്ടപെട്ടു. വാക്കു പറഞ്ഞവർ പിൻവാങ്ങി.  ആരുടെയോ പിന്നാമ്പുറ കളികളിൽ ഒരു ഇൻ കംടാക്സ് റയിഡ്.കടം വീട്ടാൻ നസീറിന്റെ മദിരാശിയിലെ വീടു വിൽക്കുന്നു, വാൻ ഗാർഡ് കാർ വിൽക്കുന്നു.... 

അങ്ങനെ ജീവിതത്തിലെ വലിയൊരു നിരാശയിൽ ആണ്ടുനിൽക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ ഒരാൾ വരുന്നത്- ആളെ മുൻപ് അറിയാംആലപ്പുഴയിൽ ഉദയാസ്റ്റുഡിയോ ഉടമ 'കുഞ്ചാക്കോ മുതലാളി'.

വർഷങ്ങൾക്ക് മുൻപ്- അന്ന് നസീറല്ല, അബ്ദുൽ ഖാദറാണ്. ഒരു റിഹേഴ്സൽ നടത്തനാണ് മുതലാളി അബ്ദുൽ ഖാദറിനെ ഉദയായിലേക്ക് കൊണ്ടു വന്നത്. നായിക കുമാരി തങ്കവുമായി ഒരു പ്രേമരംഗമാണ് കാണിക്കേണ്ടത്.  സംഭാഷണമോ സിറ്റ്വേഷനോ മുതലാളി പറഞ്ഞുകൊടുത്തില്ല. 
അബ്ദുൽ ഖാദർ ഒരു നിമിഷം മൗനിയായി, പിന്നെ മുന്നോട്ട് വന്ന് ആ പെൺകുട്ടിയുടെ കരം ഗ്രഹിച്ച്, അവളുടെ പ്രണയാതുരനായ കാമുകനായി. 
അഭിനയം കഴിഞ്ഞപ്പോൾ ആദ്യം കൈയടിച്ചത് കുഞ്ചാക്കോവായിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു നാഴിക കല്ലായിരുന്നു ആ കൂടികാഴ്ച.

അത് പഴയ കഥ. ഇപ്പോൾ പ്രേം നസീറാണ്, വിജയം കണ്ടു കഴിഞ്ഞ്, വീണ്ടും തകർന്ന അവസ്ഥയിൽ. 
മുതലാളി എടുക്കുന്ന പുതിയ ചിത്രമായ 'സീത'യിൽ ശ്രീരാമനായി നസീറിനെ ക്ഷണിക്കാൻ വന്ന ഈ കൂടികാഴ്ച മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറുമെന്ന് ഇരുവരും അറിഞ്ഞില്ല.

ഒരു മുസൽമാനായ താൻ ശ്രീരാമനായി വരുന്നത് മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്ന് നസീറിനു സംശയമുണ്ടായിരുന്നു, പക്ഷെ  കുഞ്ചാക്കോ ധൈര്യം പകർന്നു.
വൻ വിജയമായിരുന്നു 'സീത'-പിന്നീടുള്ളത് ചരിത്രം. 

സീതയുടെ വിജയം കുഞ്ചാക്കോ മുതലാളിയെ മറ്റുചില അലോചനയിലേക്ക് നയിച്ചു- അതിന്റെ ഫലമാണ് പിന്നീട് ഉദയായിലൂടെ വന്ന വടക്കൻപാട്ടു സിനിമകൾ.

ആ കാലത്താണ്, ആദ്യം പറഞ്ഞുതുടങ്ങിയ മലയാളസിനിമയിലെ ആരോഗ്യപരമായ കിടമത്സരത്തിന്റെ കൗതുകമുണർത്തുന്ന സംഭവങ്ങൾ.  പക്ഷെ ഈ കടുത്ത മത്സരബുദ്ധി മലയാള സിനിമയെ തളർത്തുകയോ, അഭിമാനക്ഷതം ഏൽപ്പിക്കുകയല്ല, മറിച്ച് വളർത്തുകയാണുണ്ടായത്.

അന്നു രണ്ട് നിർമ്മാണ കമ്പനികളാണ് കേരളത്തിൽ- കുഞ്ചക്കോയുടെ ഉദയായും സുബ്രഹ്മണ്യം മുതലാളിയുടെ നീല പ്രൊഡക്ഷൻസും(പിന്നീട് അദ്ദേഹം മെരിലാന്റ തുടങ്ങി). രണ്ടുപേരും തമ്മിലാണ് മത്സരം.

സുബ്രഹ്മണ്യം മുതലാളി 'ഭക്തകുചേല' എന്ന സിനിമ നിർമ്മിച്ചപ്പോൾ കുഞ്ചാക്കോ 'കൃഷ്ണകുചേല'യുമായി അതിനെ നേരിട്ടു.  ഉദയ 'സീത' നിർമ്മിക്കുമ്പോൾ, നീല പ്രൊഡക്ഷൻസ് ശ്രീരാമ പട്ടാഭിഷേകം ഇറക്കുന്നു. അതുപോലെ തന്നെ ഒരേ സമയത്തു ഒരേ വിഷയവും, ഒരേ സാഹചര്യങ്ങളുമായി ചിത്രങ്ങൾ പലതും മാറ്റുരച്ചു.  അതിൽ 'മാടത്തരുവി കൊലകേസും' 'മൈനത്തരുവി കൊലകേസും' ഒരു ഉദഹരണം മാത്രം. 
ഇതിനിടയിൽ ചില കൗതുകങ്ങളായ അനുഭവങ്ങളുമുണ്ടായി. കൃഷ്ണകുചേലയിൽ കുഞ്ചാക്കോ കംസന്റെ വേഷത്തിൽ തിക്കുറിശ്ശിയെ നിശ്ചയിച്ചിരുന്നു. അതിനു മുൻപ് സുബ്രഹ്മണ്യം മുതലാളി തന്റെ സിനിമ 'ഭക്തകുചേല'യിൽ ഇതേ വേഷം തിക്കുറിശ്ശിയെകൊണ്ട് ചെയ്യിച്ചു. 

തിരുവനന്തപുരം ന്യൂ തിയറ്ററിൽ 'ഭക്തകുചേല'യും സെൻട്രൽ തിയറ്ററിൽ 'കൃഷ്ണകുചേല'യും ഒരുമിച്ചു റിലീസ് ചെയ്തു.  മത്സരത്തിൽ മലയാളി പ്രേക്ഷകൻ രണ്ടു സിനിമയേയും വിജയിപ്പിച്ച് നന്ദി പ്രകടിപ്പിച്ചു. 

മാസത്തിലെ ആദ്യ പത്തു ദിവസം അന്നത്തെ പ്രധാന നടിനടൻമാർ ഉദയയ്ക്ക് വേണ്ടി നീക്കി വെക്കുമായിരുന്നു ശേഷിച്ച 20 ദിവസങ്ങളാണ് മെരിലാന്റ തുടങ്ങി മറ്റ് നിർമ്മാതക്കൾക്ക് കൊടുത്തിരുന്നത്.

സത്യത്തിൽ ഇവരുടെ ഈ മത്സരമാണ് മലായാള സിനിമയെ മദിരാശിയിൽ നിന്നും കേരളത്തിലേക്ക് പറിച്ചു നട്ടത്.
ഉദയാ സ്റ്റുഡിയോ 1947നിൽ തുടങ്ങി, നാലു വർഷം കഴിഞ്ഞ് സുബ്രഹ്മണ്യം മുതലാളിയുടെ മെരിലാന്റ് തുടങ്ങി.

ഇവ രണ്ടും വന്നതോടെ മത്സരബുദ്ധിയോടെ, ആഘോഷതിമിർപ്പോടെ മലയാളിൽകൾക്ക് നിരനിരയായി സിനിമകൾ ലഭിച്ചു; ആലപ്പുഴയും തിരുവനന്തപുരവും മലയാള സിനിമയുടെ കേന്ദ്രങ്ങളായി മാറുകയും ചെയ്തു.

1975-ഉദയായുടെ 'കണ്ണപനുണ്ണി' അനൗൺസ് ചെയ്യുന്ന കാലം- കുഞ്ചാക്കോ സാമ്പത്തികമായി ഒരൽപ്പം പ്രയാസങ്ങളിൽ.  പ്രാരംഭപ്രവർത്തനങ്ങൾക്ക്പോലും പണമില്ല. 15 ലക്ഷമുണ്ടെങ്കിലെ ആദ്യഘട്ടപ്രവർത്തനങ്ങൾ നടക്കു. മെരിലാനന്റുമായി മത്സരിച്ചു മുന്നേറുന്ന കാലം. അപ്പോഴാണ് ഭാഗ്യം ഒരു ഗൾഫുക്കാരന്റെ രൂപത്തിൽ മുതലാളിയുടെ മുന്നിൽ- അയാൾക്ക് ഉദയായുടെ സിനിമകളുടെ  ഗൾഫ് വിതരണവകാശം വേണം- ഗൾഫിൽ അന്നു മലയാള സിനിമയില്ല; അത് തുടങ്ങാനാണ്. ഏഴു ലക്ഷത്തിനു കരാർ ഉറപ്പിക്കുന്നു; കണ്ണപനുണ്ണിയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുന്നു.

പകഷെ വിധി മറ്റൊന്നാണ് കരുതിവെച്ചത്.
വൈകാതെ മദിരാശിയിലുള്ള ഉദയായുടെ ഗസ്റ്റ് ഹൗസിൽ പി. ഭാസ്കരൻ മാഷും, രാഘവൻമാഷുമൊത്ത് 'കണ്ണപ്പനുണ്ണി'യുടെ ഗാനങ്ങളുടെ കമ്പോസിങ് നടക്കവേ, പെട്ടന്നു കുഞ്ചാക്കൊ മുതലാളി കുഴഞ്ഞു വീണു,  രാഘവൻമാഷിന്റെ മടിയിലേക്ക്. 
ആ വീഴ്ച്ച മരണത്തിലേക്കായിരുന്നു..!

മുതലാളിയുടെ മരണശേഷം അനുജൻ അപ്പച്ചൻ ചിത്രത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തപ്പോൾസിനിമ പൂർത്തിയാക്കാൻ തിയറ്റർ ഉടമകൾ  പണം സ്വരൂപിച്ച് നൽകിയ അപൂർവ്വ ചരിത്രം ആ കാലത്തിന്റെ നൻമയായിരുന്നു. 
സിനിമ വൻ വിജയമായി, മലയാള സിനിമയുടെ പ്രധാന ഏടുകളിൽ സ്ഥാനം പിടിച്ച കുഞ്ചാക്കോ മുതലാളിയുടെ അവസാന സംരംഭം- മലയാളികൾ ആദരപൂർവ്വം അംഗീകരിച്ചു.

അന്നത്തെ സിനിമയിൽ നിലനിന്നിരുന്ന അരോഗ്യപരമായ മത്സരബുദ്ധിക്കൊപ്പം വ്യക്തിബന്ധങ്ങളുടെയും ഈ ഓർമ്മപുതുക്കലിനു തത്കാലം വിരാമമിടുന്നതിനു മുൻപ് ഈ വാൽകഷണം കൂടി പറയാതെ വയ്യ-

കുഞ്ചാക്കോ മുതലാളിയുടെ കാലശേഷം അനുജൻ അപ്പച്ചൻ, ഉദയായുടെ എല്ലാ അവകാശവും കുടുബാംഗങ്ങൾക്ക് കൈമാറിയ ശേഷം, പലരുടെയും അപേക്ഷ പ്രകാരം ഒരു പുതിയ നിർമ്മാണക്കമ്പനി തുടങ്ങി-
പത്രങ്ങളിലൂടെയും മാസികയിലൂടെയും പരസ്യം നൽകി പൊതുജനങ്ങൾ നിർദ്ദേശിച്ച 'നവോദയ' എന്ന പേരോട് കൂടി.

അദ്യം നിർമ്മിച്ചത് ഒരു വടക്കൻപാട്ട് ചിത്രം തന്നെയായിരുന്നു- 'കടത്തനാട്ടുമാക്കം'.
പിന്നീട് സാങ്കേതികമായി അതുവരെ കാണാത്ത ഒന്ന് എന്ന നിലക്ക് സിനിമാസ്കോപ്പെന്ന ആശയയവുമായി മുന്നോട്ട് പോവുന്നു. നായകനായി ആദ്യസംരംഭത്തിലെന്ന പോലെ തന്നെ പ്രേംനസീറിനെ തീരുമനിക്കുന്നു.

എന്നാൽ, ഇതേ സമയത്ത് പ്രേംനസീറിനെ നായകനാക്കി
'അലാവുദ്ദിനും അത്ഭുതവിളക്കു'മെന്ന ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിക്കാൻ ഹരിപോത്തൻ തീരുമാനിച്ച വാർത്ത പരക്കുന്നു.

രണ്ടു സിനിമയിലും ഒരേയാൾ നായകനാവുകയെന്നത് വിജയത്തെ ബാധിക്കുമെന്ന അപ്പച്ചൻ മുതലാളിക്ക് തോന്നി.

നസീറിനെ കൂടെനിർത്താൻ അദ്ദേഹം ഒരു പോംവഴി പറഞ്ഞു: 'രണ്ടു പടത്തിൽ അഭിനയിച്ചാൽ കിട്ടുന്ന പണം, ഒരു സിനിമയ്ക്ക് നൽകാം..
പ്രേംനസീർ ഒരു നിമിഷം അപ്പച്ചന്റെ മുഖത്തേക്ക് നോക്കി, പിന്നിലെ കുറെ നേരം ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നപ്പൊൾ ആ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് അപ്പച്ചൻ കണ്ടു.
പിന്നെ തലയുയർത്തി, ആ 5 തലമുറകൾ നെഞ്ചിലേറ്റിയ നായകൻ പറഞ്ഞ മറുപടിയാണ് ആ കാലത്തിന്റെ സാക്ഷ്യപത്രം.
"എന്നെ വളർത്തി വലുതാക്കിയ ഉദായയുടെ ആവശ്യമാണ് എനിക്ക് വലുത്, ആ കടപ്പാട് എനിക്ക് മറക്കനാവില്ല, അധികമായി ഒരു ചില്ലികാശുപോലും എനിക്ക് തരേണ്ടതില്ല'.

അദ്ദേഹം ' ആലാവുദ്ദീനി'ൽ നിന്നും പിൻമാറി, പകരം നായകനായി നറുക്ക് വീണത് കമൽഹാസനായിരുന്നു.

ഇന്ന് കൊച്ചിയിൽ- 'റോയൽ ടാക്കീസ്' അവിടെയില്ല, ഗോഡൗണോ മറ്റോ ആയി
മാറികഴിഞ്ഞിരിക്കുന്നു. 

പകഷെ സിനിമ എന്ന പ്രണയം എന്നിലൂള്ളടത്തോളം, 'റോയൽ ടാക്കീസ്' ഓർമ്മകളിൽ കാണും-
ഷോ നടക്കുന്നതിനിടയിൽ പറക്കറുള്ള മേൽക്കുര പലകയിലിരുന്നു കുറുകുന്ന ആ പ്രാവുകളും,
പ്രൊജക്ട്ടർ വെളിച്ചം സ്ക്രീനിലേക്ക് പ്രയാണം തുടങ്ങുന്നിടത്ത് വലകെട്ടിയ ആ ചിലന്തിയും,
കുഷ്യൻസീറ്റും, മരത്തിന്റെ ബെഞ്ചുകളും, വഴിയെ പോവുമ്പോൾ പാട്ടുകേൾപ്പിച്ച ആകർഷിപ്പിച്ച ആ കോളാമ്പിയുമ്മൊക്കെ എന്നൊടൊപ്പമുണ്ടാവും. 

കാറ്റിൽ, ഇന്നലെകളിലെ എവിടുന്നെങ്കിലും ഒരു നോട്ടീസ് പറന്നു വരുമോയെന്ന ഇപ്പോഴും വെറുതെ മോഹിക്കുന്നു.  ഒരു വികാരം പോലെ എന്നിലേക്ക് കുത്തിനിറച്ച ആ ഓർമ്മകൾ, നിറമുള്ള, വിലകുറഞ്ഞ കടലാസിൽ

- ഒരു സിനിമ നൊട്ടീസ്....!